ന്യൂഡൽഹി: തങ്ങളുടെ ആറ് പൗരന്മാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇന്ത്യയോട് സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് യുക്രെയ്ൻ. അനുവാദമില്ലാതെ മിസോറമിൽ പ്രവേശിച്ചതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചുമാണ് ആറ് യുക്രെയ്ൻ പൗരന്മാരെയും ഒരു യുഎസ് പൗരനെയും കസ്റ്റഡിയിലെടുത്തത്.
യുക്രെയ്ൻ അംബാസഡർ അലക്സാണ്ടർ പോളിഷ്ചുക്ക് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോർജിനെ കണ്ട് യുക്രെയ്ൻ പൗരന്മാർക്ക് കോൺസുലാർ ആക്സസ് (അംബാസഡർക്ക് നേരിട്ട് കാണാനുള്ള അനുമതി) നല്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
2024-ൽ ഓഗസ്റ്റിൽ പുറത്തിറക്കിയ ഇന്ത്യ-യുക്രെയ്ൻ സംയുക്ത പ്രസ്താവനയെപ്പറ്റിയും യുക്രെയ്ൻ എംബസി പരാമർശിച്ചു. ഇരുരാജ്യങ്ങളും ഭീകരതയ്ക്കെതിരെ തുറന്ന നിലപാടെടുക്കുന്ന രാജ്യങ്ങളാണെന്ന് യുക്രെയ്ൻ എംബസി ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യാവിരുദ്ധ കലാപഗ്രൂപ്പുകളുമായി അടുത്ത് പ്രവർത്തിക്കുന്ന ചില സംഘടനകളെ സഹായിച്ചുവെന്നാരോപിച്ചാണ് യുക്രെയ്ൻ പൗരന്മാർക്കെതിരേ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കേസെടുത്തതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
യുഎസ് പൗരനായ മാത്യു ആരോൺ വാൻഡൈക്കിനെ കോൽക്കത്ത വിമാനത്താവളത്തിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഡൽഹി, ലക്നോ വിമാനത്താവളങ്ങളിൽനിന്നാണ് യുക്രെയ്ൻ പൗരന്മാരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തു.